Wednesday, November 26, 2014

മുറിവ്

അയാളെ ആരും കാണാതെ ഒളിപ്പിച്ചിരുന്ന ഇടതു നെഞ്ചിലായി തന്നെ കത്തി ആഴ്ന്നിറങ്ങി... അപ്പോഴും അയാളെന്നെ സ്നേഹം സ്ഫുരിക്കുന്ന തീക്ഷണ മിഴികളോടെ നോക്കികൊണ്ടിരുന്നു... പ്രണയപൂർവ്വം ഒരു കൈ കൊണ്ട് നഖമാഴ്ത്തി ഞാനയാളെ ആലിംഗനം ചെയ്തിട്ടും ഉണ്ടായിരുന്നു
തിരിയെരിഞ്ഞു ചാലിച്ചെടുത്ത കരി കൊണ്ട്-
കണ്ണിൽ കവിതയെഴുതുന്നു ഞാൻ

ഇരുളിൽ സ്വർണ്ണ നിറം തൂവി മിനുത്ത വാർമുടിയിൽ-
ഒരു കുടന്ന പാല പൂക്കൾ കൊരുത്തു ചൂടുന്നു

ഏറെ ചുവന്നിട്ടും തംബൂലമിട്ടു പിന്നെയും-

മുറുക്കിയോരുക്കുന്നു തുടുത്ത അധരങ്ങൾ...

നേർത്ത കുങ്കുമരാശിയിൽ ഉരുണ്ട കവിളുകൾ... 

കൈവിരൽ തുമ്പിനാൽ നിന്നിൽ പ്രണയം-
വരക്കാൻ കൊതി പൂണ്ടു കളം വരക്കുന്നു ചുവന്ന കാൽ വിരൽ തുമ്പുകൾ
 


ചന്ദനനിറം വീണതു പോൽ, നിലാവിറങ്ങിയ പോൽ-

മഞ്ഞൾ ഗന്ധം പരത്തുന്നു മാദക രൂപിണി
- യക്ഷി -
ഇരുളിലിപ്പോഴും തിരയുന്നുണ്ട് വെളിച്ചമകന്ന ദിശയറിയാത്ത കരങ്ങൾ..
വെള്ളിചിറകുള്ള മാലാഖയായ് പുനർജനിക്കാൻ മൃതിയുടെ താഴ്‌വരയിലേക്കവൾ നനുത്ത തൂവൽ പോലെ പാറി വീണു....

മറച്ചു വയ്ക്കപ്പെടുന്ന ഓരോ സത്യവും, ഒരിക്കൽ നീതിയുടെ അന്ധതയെ-
തുരക്കുന്ന പ്രകാശ വർഷമാണ്..
ലോകമതിനു വേണ്ടി മുറവിളി കൂട്ടി കൊണ്ടിരിക്കുന്നു
കണ്ണും, കാതും വരിഞ്ഞു കെട്ടി സത്യത്തെ വേട്ടപ്പട്ടിയെ-
പോലെ ഓടിച്ചോതുക്കാൻ കുരുക്ക് മുറുക്കുന്നു മുഖംമോടികൾ[മൂടികൾ]
അശാന്തിയുടെ തീരങ്ങളിൽ ലോകം നീതിക്ക് വേണ്ടി കൈ കോർക്കുന്നു... അപ്പോഴും വെളിച്ചം കടന്നു പോയ ദിശയിലേക്ക് ഇരുൾ നിറഞ്ഞ മിഴികളൾ കണ്ണീർ വാര്ത് കൊണ്ടേ ഇരിക്കുന്നു
ഓരോ പുരുഷനിലും അനാവൃതമാക്കപ്പെടാത്ത കാമുകഭാവമുണ്ട്...
അവനതിനെ എപ്പോഴും മറച്ചു കൊണ്ടിരിക്കുന്നു


ഹൃദയരക്തം കൊണ്ടൊരു സിന്ദൂരം നീയെന്റെ ആത്മാവിൽ വരക്കുക
ജന്മാന്തരങ്ങളോളം സുമംഗലിയായിരിക്കാൻ


ഒരു സ്ത്രീ എപ്പോഴും മനസ്സ് കൊണ്ട് സ്നേഹിക്കപെടാൻ ആഗ്രഹിക്കുന്നു ...
ശരീരം കൊണ്ട് മാത്രം സ്നേഹമറിഞ്ഞു മുറിവേൽക്കുന്നു


പിരിയുമ്പോ വിതുമ്പലിൽ ചേർത്ത് കടിച്ച ചുണ്ടുകളിൽ-
കണ്ണീരിന്റെ ചുവയുള്ള നീറുന്ന ചുംബനം നിനക്കായിന്നും ബാക്കിയിരിക്കുന്നു...

ഈ ഭ്രാന്തന്‍ ചിന്തകളില്‍ നിന്നും ഞാനെങ്ങിനെ വിടുതി നേടും... പശയോട്ടുന്ന ചിലന്തിവലകല്‍ക്കുള്ളിലകപ്പെട്ടവളെ പോലെ ഞാന്‍ കുരുക്കിയിടപ്പെട്ടിരിക്കുന്നു... തീവ്രമായി ജീവിതം എന്നെ ലഹരി പിടിപ്പിക്കയാണ്... തെമ്മാടിയെ പോലെ എന്റെ ശിഥിലമാക്കപ്പെട്ട മനസ്സ് എനിക്ക് പിടി തരാതെ തിരിച്ചരിയപ്പെടാനാവാത്ത വികാരങ്ങള്‍ക്കിടയില്‍ പെട്ട് കുഴഞ്ഞു കിടക്കുന്നു...

Monday, November 10, 2014

ഞാൻ എന്നെ തന്നെ ദൈന്യതയില്ലാതെ മുറിവേൽപ്പിച്ചു കൊണ്ടിരിക്കയാണ്...
ഓരോ തവണയും ഞാനെന്ന സ്ത്രീ അംഗീകരിക്കപ്പെടുകയും, ഞാൻ എന്ന വ്യക്തി അപമാനിക്കപെടുകയും ചെയ്യുമ്പോൾ എന്നോട് തന്നെ ഞാൻ പക വീട്ടുകയാണ്...
ഓരോ രാത്രികളിലും അതി ശക്തമായി ഞാൻ എന്റെ ദൈവത്തെ ക്രൂശിച്ചു കൊണ്ടിരിക്കുന്നു...എന്നിൽ അളവിലേറെ കാരുണ്യവും, സ്നേഹവും നിറച്ചു അശക്തയാക്കി എന്നെ ശിക്ഷിക്കുന്നതിന്... നിലക്കാതെ ചൂളം വിളി ഉതിർക്കുന്ന മുളങ്കാടു പോലെ വാചാലയാവുന്ന എന്റെയുള്ളിലെ ഏകാകിനിയെ തുടരെ തുടരെ പരിഹാസ്യയാക്കുന്നതിന്, സ്നേഹം ആഗ്രഹിക്കുന്നവർക്ക് അപ്രാപ്യമാണ്, ഭാഗ്യമുള്ളവർക്ക് മാത്രം ലഭിക്കുന്ന ഒന്നാണെന്ന് ഓർമ്മപ്പെടുത്തുന്നതിന്... ഒരു വേള ദൈവം എനിക്ക് നേരെ കണ്ണീർ വാർക്കുക കൂടെ ചെയ്തു ... താങ്ങാവുന്നതിലുമേറെ കദനത്തിന്റെ ചില്ലകൾ നിന്നിൽ ഞാൻ വളർത്തിയിട്ടും സ്നേഹം നിറഞ്ഞല്ലോ നീ എന്നെ പഴിക്കുന്നതെന്ന് അതീവ രഹസ്യമായി എന്നോട് പറഞ്ഞു വേദനിക്കുന്നു..
എന്റെ ലോകം ഇരുട്ടിന്റെയാണ്... ഇരുൾ നിറഞ്ഞ വഴികളിലെല്ലാം ചതിയുടെ ഗൂഡമായ ചതുപ്പുകളുണ്ട്... വെളിച്ചം അന്വേഷിക്കാൻ ഞാൻ ഭയപ്പെടുകയും... തേടി വരുന്ന പ്രകാശത്തെ മുഴുവനും കണ്ണുകളിറുക്കിയടച്ചു പുറത്താക്കുകയും ചെയ്യുന്നു...
പോകാനുള്ള ഇടങ്ങൾ, വഴികൾ എല്ലാം മൂടപ്പെട്ടിരിക്കുന്ന ഈ ലോകം ഏകയായ എന്നെ എങ്ങിനെയറിയുന്നു എന്ന ചിന്ത എന്നെ ഉള്ളിൽ നിന്നും ഉലയ്ക്കുകയാണ്... എല്ലാം അവസാനിക്കുന്ന നിമിഷത്തിലേക്കുള്ള കാത്തിരിപ്പിന്റെ അകലം ഏറെ കുറഞ്ഞിരിക്കയാണെന്ന പ്രതീക്ഷയിൽ ഞാൻ തളരാതെ ജീവിക്കയാണ്

Wednesday, October 22, 2014

അപ്പ കഷ്ണം 

ചിന്തകളിൽ കുരുങ്ങി നിൽക്കയാണ്‌ ഞാൻ 
വെയിലിൽ കരിഞ്ഞു തളർന്നു ഞാൻ കൊതിക്കുന്നതൊരു ഇരിപ്പിടമാണ് ...
കാത്തു നിന്ന് കാൽ കഴച്ചു, ഇരിക്കാനിടമുണ്ടെങ്കിലും-
സീറ്റ്, വിലക്കപെട്ട കനിയാണ് കാരണം ഞാനൊരു വിദ്യാർഥിയാണ് 

വിശപ്പ്‌ തിന്നുന്ന വയറെന്നെ പലതും മോഹിപ്പിക്കുന്നു 
പേഴ്സിനകത്ത് ഇരുപതിന്റെ നോട്ട് ചുളുങ്ങി കിടപ്പുണ്ട്,
ശമനത്തിനതു ധാരാളം... എങ്കിലും ഇപ്പോൾ ഇരിപ്പിടമാണ് വലുത്..

മുഷിഞ്ഞ ഭിക്ഷക്കാരന്റെ കൈകളിലെന്റെ കണ്ണുകൾ കുടുങ്ങി പോയി 
ഏറെ നേരമായ് അയാളെന്തോ പരതുന്നു...
തിരഞ്ഞത് കിട്ടാത്ത അരിശം  കെട്ടുപെട്ട മുടിയിഴകളിൽ വലിച്ചു പറിച്ചയാൾ തീർക്കുന്നു...
മിന്നലെറിഞ്ഞ പോലെ മിഴികൾ തെളിഞ്ഞു, 
ആരോ തിന്നു ബാക്കിയെറിഞ്ഞ അപ്പത്തിൽ ആർത്തിയുടെ കടലിരമ്പുന്നു...

അകലെ നിന്നും ബസ്സ്‌ ഓടി വരുന്നു... 
ചുളുങ്ങിയ ഇരുപതിന്റെ നോട്ടു മുഷിഞ്ഞ കൈകളിലേക്ക്-
ഇട്ടു കൊടുത്ത് മുഖം മറച്ചു ഞാൻ ബസ്സിന്റെ കമ്പിയിൽ തൂങ്ങി നിന്നു...
മഴയിലെന്ന പോലെ അയാളുടെ അത്ഭുതമൂറിയ മുഖം ഞാൻ കണ്ടു ഞാൻ ബസ്സിനോപ്പം ഓടി മറഞ്ഞു

Tuesday, October 21, 2014

നിറ ഭേദം 

കാർമുകിൽ കോറിവരച്ചത് പോലെ മുഖമുള്ളവളുടെ 
കിനാക്കൾക്ക് കടും നിറങ്ങളായിരുന്നു...

കറുപ്പിനഴകേഴെന്നു പറഞ്ഞവൻ പാതി വഴിയിൽ-
വെള്ളയിൽ ചായമടിച്ചവൾക്ക് കൂടെ മറഞ്ഞു പോയി 

വിവാഹ മാർക്കറ്റിൽ കറുമ്പിയെന്ന
മുദ്ര കുത്തി ഭ്രഷ്ട്ട് കൽപ്പിച്ചവളെ ഇടിച്ചു താഴ്ത്തി...

വില പറഞ്ഞുറപ്പിച്ചു വിലകുറഞ്ഞവളാക്കി...
അവളിലുമേറെ കനമുള്ള പൊന്ന് കണക്കു പറഞ്ഞു കൈക്കലാക്കി

മനസ്സിന്റെ വെണ്മയറിയാൻ  'വെള്ളെഴുത്ത്' ബാധിച്ച-
കണ്‍കളൊരിക്കലും തുറക്കയില്ല

Wednesday, October 8, 2014

പഴുക്കാൻ തുടങ്ങിയ മുറിവാണ് ചില ദാമ്പത്യങ്ങൾ...
അഴുകി തുടങ്ങിയിട്ടും മുറിച്ചു മാറ്റാനാവാതെ കൊണ്ട് നടക്കയാണ് പലരും...

പണ്ടെപ്പോഴോ, പുണർന്ന വിരലുകൾ  അടർത്താൻ പോലും ആത്മവ്യഥ അനുഭവിച്ചവർ,
ഒരേ കിടക്കയിൽ അകലങ്ങൾ തേടി പോവുന്നു...
തളിർത്തു തുടങ്ങിയിട്ടേറെ കഴിയും മുന്നേ തളർന്നു പോയി വെറുപ്പിന്റെ അഗ്നിയേറ്റ്...

പരതി തോൽക്കയാണ് പലരും തുടരാനുള്ള വഴി തേടി...
ഞാൻ മരിച്ചു നമ്മൾ ജനിക്കാതെ മുറിവുണക്കപ്പെടുകയില്ല...
ഞാൻ ഞാനായിരുന്നാൽ, കഷ്ണിച്ചു വലിച്ചെറിയപ്പെടും ജീവിതത്തിന്റെ ഇരു ദ്രുവങ്ങളിലേക്ക് അപരിചിതരായ്
നിയോഗം
വരിഞ്ഞു മുറുക്കി കെട്ടി മണ്ണിനടിയിലെന്ന പോലെ ഒളിപ്പിച്ച
മനസ്സിൽ പിന്നെയും സ്നേഹത്തിന്റെ വിത്ത് മുളക്കുന്നു...
ഭയമില്ല പ്രണയിക്കാൻ, നഷ്ടമാകട്ടെ-
എന്നെ തന്നെയും നിന്റെ വിയോഗത്തിൽ
ആത്മാവ് കൊണ്ടെന്നിലെ പ്രണയം മുഴുവൻ കടഞ്ഞെടുത്തവൻ നീ...
ഒരു വാക്ക് കൊണ്ടെന്റെ കിനാവിന്റെ വേരുകളെല്ലാം നിന്നിലേക്ക്‌ പടർത്തി ...
മൗനം കൊണ്ടെന്റെ വികാരങ്ങളെ മുഴുവൻ മദിച്ചു നീ നിദ്രയെ കൊള്ളയടിക്കുന്നു
ആശക്തയാണ് ഞാൻ നിന്നെ അറിയാതെ ലോകമറിയാൻ വയ്യെനിക്ക്...
നിനക്കായാണ് ഞാൻ എന്നെ ഒരുക്കുന്നത്,
നിനക്കു കുടിച്ചുന്മതനാവാനാണ് എന്നിൽ സ്നേഹം നിറച്ചു ഞാൻ കാത്തിരിക്കുന്നത് ...
കാമം പാപമെന്നു കൂവുന്ന ലോകത്തിൽ ഒരു ബന്ധത്തിന്റെയും-
നൂലിഴയില്ലാതെ പൂർണ്ണമായ് നിന്നെ അറിയണമെനിക്ക്...
സ്നേഹത്തിന്റെ ഉപ്പുറങ്ങി കിടക്കുന്ന ദേഹ-
രുചിയറിയാതെ ഏതു പ്രണയം പൂർണ്ണമാവും..

സ്നേഹിക്കാൻ മറന്നു പോവുന്ന സമൂഹം, ജീവിക്കാൻ മറന്നു പോവുന്ന സമൂഹം ....
നിരാശയുടെ ആഴകയങ്ങൾ മാത്രം തേടുകയാണ് മനസ്സെപ്പോഴും...
അന്നത്തിനപ്പുറമുള്ള വേവലാതികൾ തീരുന്നതെയില്ല...
സ്നേഹം നിറയാത്ത മനസ്സിന്റെ വിശപ്പ് ഒരു നാളും അടങ്ങുകയില്ല...

പെരുകി നിറയുന്ന ഏകാന്തത ബന്ധങ്ങളെ ജീർണ്ണിപ്പിക്കുന്നു...
ഞാൻ... ഞാൻ മാത്രമായി ചുരുങ്ങി നമ്മലെന്നോരിക്കലുമാവാതെ ഇടുങ്ങി ഒതുങ്ങി പോവുന്നു...

സ്നേഹത്തിലേക്ക്, നിറമുള്ള സ്വപ്നങ്ങളിലേക്ക് ഉയിർ കൊള്ളണം മനസ്സ്...
ജീവിതം, അതി സുന്ദരമായൊരുദ്യാനമാണ്, ജീവിക്കാൻ തുടങ്ങുമ്പോൾ മാത്രം...
വിഷാദം തിങ്ങിയ ചുവരുകൾക്കുള്ളിൽ ജീവിതത്തിന്റെ പുതു ഗന്ധം നിറയണം...

ഇനിയെങ്കിലും മനസ്സുകളിലേക്ക് നോക്കുക്ക !
നിനക്കായുള്ള സ്നേഹം നിയന്ത്രണാതീതമായ് നിറഞ്ഞോരാൾ,
ആത്മാവ് കൊണ്ട് കരയുന്നു നിന്നെ തിരിച്ചെടുക്കാൻ
വാർദ്ധക്യം - ശാപമാണ്...
സ്നേഹിക്കാനാരുമില്ലാത്തവരുടെ വാർദ്ധക്യം കൊടും ശാപവും...
കാലം കാർന്നു തിന്ന ജീവിതത്തിന്റെ എല്ലിൻ കഷ്ണം പോലെ-
തൈലം മണക്കുന്ന വൃത്തി ഹീനമായ ചുവരുകൾക്കുള്ളിൽ അച്ഛന്റെ ജീവൻ മാത്രമുള്ള ദേഹം...
പെയ്തൊഴിയാത്ത ശകാര പെരുമഴയുമായി ഒരുവൾ നിലക്കാതെ മിന്നലുകളെറിഞ്ഞിട്ടും,
ഞാനൊന്നുമറിഞ്ഞതേയില്ലെന്ന ഭാവത്തിൽ ജനലഴികൾ എണ്ണിയെണ്ണി മടുക്കുന്നു...
ശകാരത്തിന്റെ വെടിയോച്ചകളിൽ താരാട്ട് തേടും കുഞ്ഞിനെ പോൽ-
മിഴിയടച്ചു ഇന്നലെകളെ സ്വപ്നം കണ്ടു ഉറങ്ങി ...
ഇനി പോവാൻ വഴികളില്ലയെന്ന സത്യം വേദനിപ്പിക്കുന്നുവെങ്കിലും
ഓരോ നിമിഷവും കൊന്നു കൊണ്ടിരിക്കയാണെന്ന-
സത്യത്തിൽ ആർത്തൊന്നു ചിരിച്ചു മരിച്ചു പോവാൻ കൊതിച്ചു പോയി പിന്നെയും
മൈലാഞ്ചി കാടുകളിൽ ചില്ലകളുലയുന്നു
ചിലത്  സ്വപ്‌നങ്ങൾ പൂക്കാൻ ,
ചിലത് ഖബറിലേക്കു ചേരാൻ
ഒരുപാട് നാളുകൾക്കപ്പുറം നീ എന്നെ തിരഞ്ഞു വരും... വരാതിരിക്കാൻ നിനക്കാവില്ല... ആത്മാവ് കൊണ്ട് നിന്റെ ഹൃദയത്തിൽ ഞാൻ സ്നേഹത്തിന്റെ മുദ്ര വച്ചിരിക്കയാണ്... ഇന്ന് ബന്ധങ്ങളുടെ വേരുകൾ, മതത്തിന്റെ കൂർത്ത നഖമുനകൾ നിന്റെ മനസ്സിനെ എന്നിൽ നിന്നടർത്തയാണ്... പെരു വഴിയിൽ പാതി വെന്തു ജീർണ്ണിച്ച എന്റെ പ്രണയത്തെ നീ ഉപേക്ഷിക്കയാണ്... പ്രാണൻ വെടിയുന്നവളുടെ വ്യഥകളോടെ ഞാൻ നിന്നിൽ നിന്നും ഓടിയകലുകയാണ്... പക്ഷെ നീയെന്ന മരുഭൂമി ഞാനെന്ന മഴയെ പിന്നെയുമൊരു നാൾ പ്രണയിക്കാൻ തുടങ്ങും, കാത്തിരിപ്പിന്റെ കാർമേഘമായ് എന്നെ തിരഞ്ഞു ദിക്കുകളോളം നീ അലഞ്ഞു തളരും... നിന്റെ വിളിക്ക് കാതോർത്തു ഞാൻ മൈലാഞ്ചി കാടിന് കീഴിൽ കിനാവിന്റെ പട്ടുറുമാല് പുതച്ചു ഞാൻ കാത്തിരിക്കയാവുമപ്പോൾ
ഇതെന്റെ കണ്ണുകളാണ്... നിങ്ങളിതെടുത്തു കൊൾക...
കാഴ്ച്ചകളുടെ മുള്ളു തറച്ചു മനസ്സ് അന്ധയാക്കപെട്ടവൾക്ക് ഇനിയൊന്നും കാണേണ്ടതില്ല...


ഒരുപാട് നാളുകൾക്കപ്പുറം നീ എന്നെ തിരഞ്ഞു വരും... വരാതിരിക്കാൻ നിനക്കാവില്ല... ആത്മാവ് കൊണ്ട് നിന്റെ ഹൃദയത്തിൽ ഞാൻ സ്നേഹത്തിന്റെ മുദ്ര വച്ചിരിക്കയാണ്... ഇന്ന് ബന്ധങ്ങളുടെ വേരുകൾ, മതത്തിന്റെ കൂർത്ത നഖമുനകൾ  നിന്റെ മനസ്സിനെ എന്നിൽ നിന്നടർത്തയാണ്... പെരു വഴിയിൽ പാതി വെന്തു ജീർണ്ണിച്ച എന്റെ പ്രണയത്തെ നീ ഉപേക്ഷിക്കയാണ്... പ്രാണൻ വെടിയുന്നവളുടെ വ്യഥകളോടെ ഞാൻ നിന്നിൽ നിന്നും ഓടിയകലുകയാണ്... പക്ഷെ നീയെന്ന മരുഭൂമി ഞാനെന്ന മഴയെ പിന്നെയുമൊരു നാൾ പ്രണയിക്കാൻ തുടങ്ങും, കാത്തിരിപ്പിന്റെ കാർമേഘമായ് എന്നെ തിരഞ്ഞു ദിക്കുകളോളം നീ അലഞ്ഞു തളരും...   നിന്റെ വിളിക്ക് കാതോർത്തു മൈലാഞ്ചി കാടിന് കീഴിൽ കിനാവിന്റെ പട്ടുറുമാല് പുതച്ചു നിന്നെ മാത്രം കിനാ കണ്ടു ഞാൻ ഉറങ്ങുകയായിരിക്കും... 

Tuesday, September 30, 2014

എന്റെ മനസ്സ് ഒരു ചതുപ്പാണ്...
പുറമേക്കത് പുൽനാമ്പുകൾ നിറഞ്ഞ നിലം പോലെ തോന്നിക്കുന്നുവെങ്കിലും...
ആഴ്ന്നു മൃതമാക്കപ്പെട്ട ചതുപ്പാണ്‌...

മനസ്സു മാത്രമറിയാതെ എന്നെ അറിയുന്നു ചിലർ...
ഞാനെപ്പോഴും ചിരിക്കുന്ന പൂമരം പോലെയാണ്...
പറന്നകലുമെന്നരിഞ്ഞിട്ടും ഓരോ ചില്ലകളിലും സൗഹ്രദത്തിന്റെയും,-
സ്നേഹത്തിന്റെയും കിളികൾക്ക് കൂടോരുക്കുന്നു...

ഓരോ വേർപ്പാടും, വെറുപ്പിന്റെ തീനാമ്പുകളും ചതുപ്പിലേക്കാഴ്ത്തി-
ഞാൻ പുതിയ മുഖപടം തുടരെ തുടരെ അണിയുന്നു
അകത്തളങ്ങളിൽ പലപ്പോഴും കത്തുന്ന ഓർമകളും വിയോഗങ്ങളുമെന്നെ പൊള്ളിച്ചു കരിയിക്കുമ്പോഴും-
ചിരി നിലക്കാ പൂമരമായി ഞാൻ  പൂത്തു കൊണ്ടേയിരിക്കുന്നു

Thursday, September 25, 2014

മിഴിയാട്ടം
ഒരു മുടിയാട്ടത്തിന്റെ ഒടുക്കമാണ് ഒരു നോട്ടം എന്റെ ഹൃദയത്തെ തുളച്ചു കളഞ്ഞത്, അത് വരെ ഒരാളും എന്നെ അത്രമാത്രം തീക്ഷണമായി നോക്കിയിട്ടില്ല, അതിനു ശേഷവും... കറുത്ത വട്ടപൊട്ടിലും, പടർന്നു കവിൾ തൊടുന്ന കരിമഷിയിലും, അഴിഞ്ഞു വീണ നീണ്ട യക്ഷി തലമുടിയിലും, വിയർപ്പ് ഓളം വെട്ടുന്ന ഇരുണ്ട മുഖത്തും അയാൾ രൂക്ഷമായി നോക്കി കൊണ്ടിരുന്നു... ഓരോ തവണ മിഴികൾ
അയാളിൽ നിന്നും വലിചെടുത്തിട്ടും പിന്നെയും അയാളുടെ കണ്ണിലേക്ക് എന്റെ നോട്ടങ്ങളത്രയും യാതൊരു സങ്കോചവുമില്ലാതെ ചെന്ന് വീഴുന്നു...
ചുവപ്പ് വറ്റി തുടങ്ങിയ സന്ധ്യകളിൽ, ഇടുങ്ങിയ വഴികളിൽ കാലടികൾ ദ്രുതഗതിയിൽ ചലിക്കാൻ തുടങ്ങിയത് അയാൾ ഏതെങ്കിലും മരത്തിന്റെ മറവിൽ നിന്നും പുലിയെ പോലെ തന്നിലേക്ക് ചാടി മറിയും എന്ന ഭയം ജനിച്ചതു മുതലാണ്‌...
നാട്ടിലെ പൂരമാണ്‌... പെണ്ണുങ്ങളും,ആണുങ്ങളുംഅങ്ങാടി പശുക്കളെ പോലെ അങ്ങുമിങ്ങും അലഞ്ഞു നടക്കുന്നു, ചോന്ന മിട്ടായി തിന്നു ചുണ്ടെല്ലാം ചുവപ്പും, പിങ്കും അല്ലാതൊരു നിറത്തോട് കൂടി കുറെ കുട്ടി ഭൂതങ്ങൾ ബലൂണും, പീപ്പിയും ഊതി നടക്കുന്നു ...ഞാനും അയൽ വീട്ടിലെ എന്റത്ര പൊക്കമില്ലാത്ത വെളുത്ത പെണ്ണും കൂടെ വൈകുന്നേരത്തോടെ പൂരം കാണാനെത്തി, അയാളെന്നെ നോക്കുന്നത് കണ്ടപ്പോ അൽപ്പം ഏറെ അഹന്തയോടെ തല വെട്ടിച്ചു ഞാൻ വള കടയിലേക്ക് നടന്നു ...തവിട്ടു നിറമുള്ള കയ്യിൽ ചുവന്ന കുപ്പിവളകൾ കുത്തിയിറക്കുന്ന ചെക്കനോട് കാര്യമില്ലാതെ അയാൾ എന്തോ പുലഭ്യം പറഞ്ഞു വിരട്ടി, പിന്നെയും എരിവുള്ള നോട്ടം തന്നു ഒരു പോക്ക് പോയി...
ഇന്ന് ഞാനങ്ങു സുന്ദരിയായി നിൽക്കയാണ്‌... അല്പ്പം കൂടെ നീട്ടി വാലിട്ട് കണ്ണെഴുതി, എന്തോ തരം ചായം വെളുത്ത പെണ്ണ് ചുണ്ടില തേച്ചു തന്നു, പിന്നി കെട്ടിയ നീണ്ട മുടിയിൽ ഒരു കുടന്ന പൂവ് വച്ചു, വീതിയിൽ സ്വർണ്ണ കസവുള്ള മുണ്ടും നേര്യേതും ചുറ്റി...
വലം വച്ച് കഴിഞ്ഞു അമ്പല നടയിലൂടെ നടന്നു വരുമ്പോ പിന്നെയും ഹൃദയത്തിലേക്ക് ആ നീണ്ട നോട്ടം, അതിനു പക്ഷെ തീക്ഷ്ണത കുറവായിരുന്നു, നനവിന്റെ നേർത്ത ചാൽ കണ്‍പീലിയിൽ ഉടക്കി നില്ക്കും പോലെ തോന്നി... പൊടുന്നനെ, ഒരു പ്രത്യേക സ്വാർത്ഥ സന്തോഷത്തോടെ കൂടെ കുറച്ചു മുൻപിൽ നടന്നിരുന്ന നേർത്ത കസവു മുണ്ടെടുത്ത നവവരന്റെ കൈകളിൽ മുറുക്കി പിടിച്ചു അയാളുടെ അന്നത്തെ നോട്ടം അതെ തീവ്രതയോടെ ഞാൻ തിരിച്ചു കൊടുത്തു നടന്നകന്നു
ഹൃദയം മുറിഞ്ഞു കരഞ്ഞു പോയി ഞാൻ...
വാക്കിന്റെ മൂർച്ചയേക്കാളും,നിന്റെ മൗനത്തിന്റെ വാൾതലയാണെന്റെ ഹൃദയം അറുത്തത്...
ഹൃദയ രക്തം നിന്റെ മുന്നിലൂടോലിച്ചിറങ്ങുന്ന നേരവും-
ഒന്നുമറിയാത്തവനെ പോലെ നീ മൗനം നിറച്ചു നിർവികാരനായി നോക്കി നിന്നു...

സ്നേഹമല്ല ചോതിച്ചത്, കരുണയാണ്...
കനിവിന്റെ മുധുരമുള്ള ഒരു വാക്കാണ്...
ഏറെയുണ്ടായിട്ടും നീയതു നിന്റെ മനസ്സിലെ ആരുമറിയാത്ത ശ്മശാനത്തിൽ മൂടി കളഞ്ഞു...

നിന്റെ മുഖം പോലും എന്റെ കണ്ണുകൾക്കന്ന്യമാക്കി,
നീ മറഞ്ഞു പോയി... ഒരു വാക്കിന്റെ മധുരമിരന്നത്തിന്റെ പ്രതിഷേദം...
ഞാൻ ചിരിക്കേണ്ടവാളാണ് ഈ നിമിഷം... ഉടുക്ക് നിറഞ്ഞു കൊട്ടും പോലെ കഥനം നിറഞ്ഞു പൊട്ടുകയാണെന്റെ മനസ്സ്....
കാണുവാൻ നീയില്ലെങ്കിലും കണ്ണീരിന്റെ നിലക്കാത്ത നീരുറവയിൽ നിന്നെയോർത്ത് നനയുകയാണ് ഞാൻ 

Tuesday, September 23, 2014

വിഷാദം

ഒറ്റപെടുന്നവന്റെ വേദന അതി കഠിനമാണ്... ലോകം മുഴുവൻ അവനു ചുറ്റിലും രഹസ്യങ്ങൾ പിറുപിറുത്തും, ആഘോഷങ്ങളിൽ ഏർപ്പെട്ടും, പരസ്പരം സ്നേഹിച്ചും മതിയാവാതെ ജീവിച്ചു മഥിക്കുമ്പോൾ, ഒരുവൻ മാത്രം മൗനത്തിന്റെ നദിയിൽ നീന്തി കരയറിയാതെ കൈ കുഴഞ്ഞ് കയങ്ങളിലേക്ക് ആണ്ടു പോവുന്നു...

മരണവീടിന്റെത് പോലുള്ള നെടുവീർപ്പും, ഏകാന്തമായ മനസ്സും, ഗന്ധവും അവനെ ചുറ്റി നിൽക്കുന്നു എല്ലായ്പ്പോഴും... ഹൃദയം തുറന്നു ചിരിക്കാനാവാത്തവന്റെ ദു:ഖവും വേദനയും നിങ്ങൾക്കറിയുമോ?

കാരണങ്ങളേതുമില്ലാത്തോരു വിഷാദം ഒരു അടങ്ങാ രോഗവും, രോദനവുമായി അവന്റെയുള്ളിൽ മുള പൊട്ടി കൊണ്ടേയിരിക്കും...

വെറുപ്പ് നിറഞ്ഞു അവനൊരിക്കലും ലോകത്തെയോ, നിങ്ങളെയോ അറിയുന്നില്ല... ശൈത്യം ഉറച്ചു കളഞ്ഞൊരു ജലപാളി പോലെ അവന്റെയുള്ളിലെ സ്നേഹവും, ആഹ്ളാദത്തിന്റെ തിരകളും ഒരിക്കലും ഉരുകാത്ത മഞ്ഞു ശിലകളാക്കി താനേ മാറ്റപെടുകയായിരുന്നു...

പലപ്പോഴും ആത്മനിയന്ത്രണത്തിന്റെ കയറുകൾ അറുത്ത് ഉറക്കെ കരയാൻ അവന്റെ കണ്ണും മനസ്സും തുടിച്ചു കൊണ്ടിരിക്കും വേനൽ ഊറ്റി കുടിച്ച നീർചോല പോലെ അവന്റെ മിഴികൾ ഇരുണ്ട് ഉണങ്ങി ചുളുങ്ങി നിര്ജ്ജീവമായി തന്നെ നിലകൊള്ളും...

മരണത്തിന്റെ തണുപ്പ് അവനു ഏറെ ഇഷ്ടമാണ്...
സാബ്രാണികൾ എരിഞ്ഞു, മന്ത്രോച്ചാരണത്തിന്റെ നടുവിൽ ആത്മാവ് നഷ്ട്ടപെട്ടവന്റെ ദീനതയാർന്ന മുഖം.. അവരുടെ ദേഹത്തിന്റെ നേർത്ത പൂപ്പൽ മണവും, ശരീരത്തിന്റെ മഞ്ഞിനെ വെല്ലുന്ന മരവിപ്പിലും അവനെയെപ്പൊഴും ആകർഷിച്ചിരുന്നു, പലപ്പോഴും ഒരു മൃതശരീരമെന്നത് പോലെ അവൻ സ്വയം അനുകരിക്ക കൂടെ ചെയ്യുന്നു...

എല്ലാമെരിയിക്കുന്ന കാലം കൂടുതൽ കരുത്തുറ്റവനായിരിക്കുന്നു, ഒരുനാൾ കാലത്തിന്റെ തീകാറ്റിൽ അവനും എരിഞ്ഞു ചാരമായി പാറി വായുവിൽ അലഞ്ഞു പൊടിഞ്ഞു വീഴും...

കാത്തിരിക്കാനാരുമില്ലാത്തവന്റെ, പോകാനിടമില്ലാത്തവന്റെ അവസാനശ്രയത്തിലേക്ക് അവന്റെ മനസ്സ് പ്രതീക്ഷ വിരിയിക്കുന്നു





Sunday, September 21, 2014

ചിലന്തികളെ പോലെ നൂണ്ട് നൂണ്ടവർ ചില്ലു തുടക്കുന്നു...
വിശപ്പിന്റെ വേദന ഓർക്കുന്നതില്ലും ഏറെ ആഴമെറിയതെന്നെന്നെ ഓർമിപ്പിക്കുന്നു...
നോക്കുവാൻ വയ്യെനിക്ക്‌, കണ്ണുകൾ നിറഞ്ഞു പോയെങ്കിലോ...
ഊഞ്ഞാലാടുകയാണ് എനിക്ക് മുന്നിലവർ... ജീവിതത്തിന്റെ താളം തെറ്റാതിരിക്കാൻ...
നൂണ്ടു പോവുന്നു പിന്നെയുമവർ, ഹൃദയമുള്ളവരുടെ ഉള്ളിലൊരു മുറിവുണ്ടാക്കാൻ...

Wednesday, September 17, 2014

ഇരുട്ടെനിക്ക് ഭയമാണ്....
ലോകം ഇരുളിന്റെ ചുഴിയിൽ ആഴ്ന്നു കഴിഞ്ഞാൽ-
എന്റെയുള്ളിൽ ഭയത്തിന്റെ കടലിരമ്പാൻ തുടങ്ങും
വെട്ടു കൊണ്ടും, തീ തിന്നും, കയറിൽ കുരുങ്ങിയും പിടഞ്ഞ ജീവനറ്റ ജന്മങ്ങൾ...
ആശകളുടെ അന്ധതയിൽ, ആദർശങ്ങളുടെ ചെന്തീയിൽ-
നിരാശയുടെ അസ്വസ്ഥതകളിൽ ലോകത്തെ ത്വജിച്ചവരുടെ പ്രേത പാട്ട് ഞാൻ കേൾക്കുന്നു
ഓരോ നിഴലും എനിക്ക് ചുറ്റിലും ഭ്രാന്തമായി ചുടല നൃത്തം ചെയ്യുന്നു
ജീവിതത്തിന്റെ അഴിയാ കുരുക്കാണ്‌ എന്നെ ശവമുറി സൂക്ഷിപ്പുകാരനായി തളച്ചിടുന്നത്...
ചില രാത്രികളിൽ...
വിലാപത്തിന്റെ , വിപ്ലവത്തിന്റെ , വേദനയുടെ പല കഥകൾ പറഞ്ഞവരെന്നെ പ്രലോഭിപ്പിക്കുന്നു,
ഒരു കയറിന്റെ അറ്റത്ത് ഒടിഞ്ഞു തൂങ്ങിയ കഴുത്തു തൂക്കി ഊഞ്ഞാലാടാൻ,-
അഗ്നിയിൽ കുളിച്ചു ജീവിതാർത്തിയുടെ അവസാന നർത്തനമാടാൻ,-
ഓരോ ഞരമ്പിലും വിഷം തീണ്ടി മരണത്തിന്റെ ലഹരി നുരഞ്ഞു കരിനീല ദേഹമായി തണുത്തു കിടക്കാൻ ...
ഭയം നുരഞ്ഞു പൊന്തുകയാണ്... ശവപുരയുടെ പടിപ്പുരക്കിപ്പുറം കാലുകൾ കെട്ടിയിട്ടിട്ടും ഓടുകയാണ് ഞാൻ...
ഇരുട്ടെനിക്ക് ഭയമാണ് ...
പാപത്തിന്റെ ഗർഭം ധരിക്കണമെനിക്ക്...
ഇരുളിൽ മാംസത്തിനു വിലയിടുന്നവരുടെ,
വില കുറഞ്ഞ വാക്കുകൾ കേട്ട് പതം വന്ന
കാതുകൾക്ക്താരാട്ട് തേടുന്ന കുഞ്ഞിന്റെ
കരച്ചിലെനിക്ക് പകർന്നു കൊടുക്കണം...
പല പുരുഷന്റെ വിയർപ്പു ഗന്ധം
വമിക്കുന്ന മാറിടങ്ങൾ , ഒരു വേളയെങ്കിലും
പാലിന്റെ അമൃത കുംഭമായ് തീരണം...
ഞാനീ ലോകത്തിലെ വെറുമൊരു തെരുവ് പെണ്ണാണ്...
മാനം ആദ്യം കവർന്ന അച്ഛന്റെ നേരെയില്ലാത്ത
സദാചാര കൂരമ്പുകൾ തറച്ചു തറച്ച് തഴമ്പിച്ചാണ്
ഞാൻ മാംസ വാണിഭം തുടങ്ങിയത്...
നാലു വയറിൽ അന്നം നിറക്കാൻ,
ഭീതിതമായ ആശുപത്രി കണക്കുകൾ വീട്ടുവാൻ...
രാവിൽ രമിക്കാൻ ഈ ദേഹം വേണം,
പകലിൽ കല്ലെറിയാനും ഇതേ ദേഹം വേണം...
അനാഥയാണ് ഞാൻ...
സ്നേഹത്തിന്റെ രുചിയറിയാതെ ഇനിയും വയ്യെനിക്ക്...
അമ്മയാവണം... പാപത്തിന്റെ ഗർഭം ധരിക്കണമെനിക്ക്
ആത്മാവ് സദാ കരഞ്ഞു കൊണ്ടിരിക്കയാണ്, 
അസംതൃപ്തയായ സ്ത്രീയുടെ മനസ്സ് 
അഭിസാരികയെപ്പോലെയാണ്... അവൾ
സ്നേഹം തിരഞ്ഞു കൊണ്ടേ ഇരിക്കും.
ഒരു വേള സ്നേഹത്തിന്റെ പുതപ്പിൽ 
കാമം ഒളിപ്പിച്ചു ഒരുവൻ അവളെ
ചൂണ്ടയെറിയും...
കൊരുത്തു വീണ അവൾ പിടയുന്നത് 
പുതിയൊരു ലോകം തേടിയാണ്...
തൃഷ്‌ണയുടെ മേച്ചിൽപുറമായി 
മാത്രം അവൻ അവളെ അറിയുന്നു... 
അവൾ സ്നേഹത്തിന്റെ ആത്മാവും 
വേദനയും അവനിൽ തിരഞ്ഞു നടക്കും... 
മാംസരുചി തികട്ടി വരാൻ തുടങ്ങുമ്പോൾ 
അവളെ മുഷിഞ്ഞൊരു വസ്ത്രം പോലെ 
അവൻ ഊരിയെറിയും... അവൾ കരയിൽ
വീണ മത്സ്യമായി ജലം തേടി പിടഞ്ഞു തീരും !!

Monday, September 15, 2014

-താണ്ഡവം-
മനോരോഗിണിയെ പോലെ ചില നേരം അവൾ വെറുതെ പൊട്ടിചിതറുന്ന  ചിരിയുടെ വെയിൽ പരത്തികൊണ്ടിരുന്നു. മറ്റു ചിലപ്പോൾ തിരിച്ചറിയാനാവാത്ത വേദന നിറഞ്ഞവളുടെ മിഴികൾ പുഴ പോലെ ഒഴുകി കൊണ്ടിരുന്നു... മൗനം ചുറ്റിലും പുതയുന്നതാണ് ഏറ്റവും അസഹ്യമായ അനുഭവം...
ഏകാന്തത എന്നത്  നിദ്ര കടന്നു വരാത്ത നിലാവസ്തമിക്കാത്ത രാവ് പോലെയാണ്, മടുപ്പിന്റെ അറ്റങ്ങൾ മുഴുവൻ താണ്ടിയിട്ടും  രാവസ്തമിക്കാനുള്ള കാത്തിരിപ്പ് വലിയൊരു കാലഘട്ടം പോലെ തോന്നിച്ചിരുന്നു... എന്നിട്ടും അവൾ രാവിനെ മാത്രം പ്രണയിച്ചു ... നിശബ്ദത മുറുകുമ്പോൾ അവൾ നൃത്തം വക്കാൻ തുടങ്ങും... കാഴ്ച്ചക്കാരില്ലാത്ത വേദിയിൽ മൌനത്തിന്റെ താളം പിടിച്ചവൾ നിലക്കാത്ത നൃത്ത ചുവടുകളുടെ ഒടുക്കം തളർന്നു വീഴും...

എന്നത്തെതിനും വിപരീതമായി അവൾ മയങ്ങാൻ തുടങ്ങിയിരിക്കുന്നു ഇന്ന്... നിദ്രയിൽ അവൾ പിന്നെയും ചമയമണിഞ്ഞു, പട്ടു പുടവയിൽ ദേവ നർത്തകിയായി... നിലക്കാതെ കരഘോഷങ്ങൾളോടൊപ്പം  അവളുടെ നടനം വിസ്മയമായി...

ഒരു നേരത്ത ഞരക്കത്തോടെ അവളുടെ മേനിയോന്നുലഞ്ഞു, ഉള്ളു പിടഞ്ഞു അവൾ മിഴി തുറന്നു ജന്മാന്തരങ്ങൾക്കപ്പുറത്ത് നിന്നെന്ന പോലെ കരഘോഷം നിലക്കാതെ കാതുകളിൽ... ചിലങ്കയണിഞ്ഞു കൊതി മാറാത്ത കാലുകൾ നിര്ജ്ജീവമായി തളര്ന്നു കിടക്കുന്നു... നടനം ധ്യാനമാക്കിയ ദേഹം മരം കണക്കെ ശവമായി കിടക്കുന്നു... പുഴ പിന്നെയും ഒഴുകി വഴി തിരിഞ്ഞവളുടെ കഴുത്തിൽ നിന്നൂര്ന്നു വീണു തലയിണയിൽ  മറഞ്ഞു പോയി...  രാവിപ്പോഴും അസ്തമിചിട്ടില്ല, മനസ്സിലവൾ പുതിയൊരു താണ്ടാവമാടാൻ തുടങ്ങി 

Sunday, September 14, 2014

-തെരുവിന്റെ മകൾ -
ഇന്ന് ഞാൻ മരിച്ച ദിവസമാണ്... ആരുടേയും ഓർമ്മകളിവിടെയും തങ്ങി നിൽക്കാതെ ഞാൻ ഇങ്ങു പോരുകയായിരുന്നു...  ലോകം അതിന്റെ എല്ലാ ശബളിമതയോടെയും തിളങ്ങി നില്ക്കുന്നുണ്ട് താഴെ, പക്ഷെ ഒരിക്കലും ഈ ലോകം ഇത്ര മാത്രം സൗന്ദര്യവത്തായിരുന്നുവെന്ന് ഞാൻ തിരിച്ചരിഞ്ഞിലല... ഓർത്തു വക്കാൻ നല്ലോരു നിമിഷം പോലും എനിക്ക് കിട്ടിയിരുന്നില്ല... ഏതോ തെരുവോരത്ത് വിശപ്പിന്റെ കാഠിന്യത്തിൽ എരിഞ്ഞ നിമിഷം മുതലുള്ള ഓർമകളാണ് എന്നും കൂട്ടായിരുന്നത്... മയക്കി കിടത്തിയ കുഞ്ഞിനെ തോളിൽ വലിച്ചിട്ടു വെയിൽ  പൊള്ളിച്ച റോഡുകളിൽ ചുടുന്ന കാലടികൾ അമർത്തി നടന്നതും, രാവിന്റെ കഴുകൻ ഇരുട്ടിൽ ആരൊക്കെയോ കടന്നു വരുന്ന ശബ്ദം പലപ്പോഴും എന്നെയൊരു കുതിരയെ പോലെ ഓടാൻ പഠിപ്പിച്ചിരുന്നു ... എന്നിട്ടും എന്നോ ഒരിക്കൽ ഒരു മൈലാഞ്ചി കാടിന്റെ മറവിൽ മാനഭംഗം ചെയ്യപ്പെട്ട നാടോടി പെണ്ണായി നഷ്ട്ടപെടാൻ ഒരു മാനവുമില്ലതെ ഞാൻ ചത്ത്‌ കിടന്നു... മുനിസിപ്പാലിറ്റി യുടെ ഏതോ നാറുന്ന വാഹനത്തിൽ അന്ത്യയാത്രയും ചെയ്തു... ചപ്പുകൾകകൊപ്പം ഞാനുമൊരു ചവറായി കത്തിയമർന്നു 

Tuesday, September 9, 2014

വന്യമായ ഓർമ്മകളിലൂടെയാണെന്റെ സഞ്ചാരം... പല തവണ ചിറകുകളറുത്തിട്ടും പിന്നെയും പുതിയതൊന്നു ഞാൻ തുന്നി പിടിപ്പിക്കുന്നു... ജീവിതം എന്നത് നുകരുന്തോറും വീര്യമേറുന്ന മദ്യമാണ്... ഞാൻ അത് കുടിച്ചുന്മതയാവുന്നൊരു- ധിക്കാരി പെണ്ണ് ... കനല് പോലെ ചുടുന്ന മനസ്സുണ്ടെനിക്ക്, അതിനെ മരവിച്ചു കിടത്താൻ വശ്യമായൊരു ചിരിയുടെ മൂടുപടവും... ജീവിതം തരുന്നതെല്ലാം കാലം മധുരമാക്കുന്നു, എന്നിട്ടും കൊളുത്തി വലിച്ചു ചില നിമിഷങ്ങളുടെ നെടുവീർപ്പുകൾ അതെ പുതുമയോടെ... ശബളിതമായ ബാല്യം കിനാകണ്ടെന്റെ കുട്ടിക്കാലം പഴങ്കഥയായി മറഞ്ഞു പോയി ... അപ്പോഴും ദാരിദ്രം പോള്ളുന്നൊരു സത്യമായി നില കൊണ്ടിരുന്നു... ജീവിതം പൂക്കാൻ തുടങ്ങുന്ന വേളകളെന്നു നിനച്ചിരിക്കവേ, പണയ വസ്തു പോലെ ഞാൻ അന്യപെട്ടു - എനിക്കു പോലും... പിന്നെയൊരുനാൾ, തിരികെ പിടിച്ചു ഞാൻ എന്നെ മുഴുവനായ്... എന്നിട്ടും ഊർന്നു പോയ മണി മുത്തുകൾ പോലെ എന്റെ ജീവിതം പ്രണയം കപടതയുടെ വിവിധ മുഖങ്ങൾ പഠിപ്പിച്ചു... എന്നിട്ടും സ്നേഹത്തിന്റെ ആർദ്രത തേടി വരുമ്പോൾ ഞാൻ വിവശയാവുന്നു... ഇന്നും, പ്രണയമൊരു പഴന്തുണി കെട്ട് പോലെ ഹൃദയത്തിന്റെ അടിത്തട്ടിൽ പുഴുകി കിടപ്പുണ്ട്... ഇനിയുമേറെ അഗ്നികളെന്നെ കാത്തു നിൽപ്പുണ്ട്... നരച്ച മഴകളും, മരിച്ച സന്ധ്യകളും, ഏകാന്തതയുടെ വേനൽ രാത്രികളും എനികായി ഒരുങ്ങി നിൽപ്പുണ്ട് ... തളരില്ലോരിക്കലും,ചതിയുടെ കയ്പ്പുനീരിൽ നീന്തി കരകേറിയവളെ തകർക്കാനാവില്ലൊരിക്കലും ജീവിക്കയാണ് ഞാൻ...ഞാനായി പൊരുതാൻ, ഞാനായി ജീവിച്ചു മരിക്കാൻ...

ചില നേരം ഞാൻ ഞാനല്ലതെയാവുന്നു... എനിക്കെന്നെ അറിയാതെ പോവുന്നു..
രാവുകൾ തേടുന്ന അഭിസാരികയെ പോലെ എന്റെ ചേതന ഓർമകളുടെ മേടുകളിൽ നിന്നിലെ നേരിന്റെ മുഖം തിരഞ്ഞലഞ്ഞു നടക്കുന്നു...
പിളർന്നു പോയൊരു ബന്ധനത്തിന്റെ അവസാന അണുവും നിര്ജ്ജീവമായി കഴിഞ്ഞിട്ടും കഴിഞ്ഞ കാലത്തിന്റെ വിഴുപ്പു ഭാണ്ഡം ദുർഗന്ധം വമിച്ചെന്നിൽ കുടിയിരിക്കുന്നു...
ഞാനൊരു ആത്മ വഞ്ചകിയാണ്...
പുറമേ ചിരിയുടെ നീണ്ട അലകൾ തീർത്തു, ആത്മാവിൽ വേദനയുടെ വ്രണങ്ങൾ സൂക്ഷിച്ച ഇരുമുഖറാണിയാവുന്നു ഞാൻ ...
ജീവിത നാടകത്തിലെ ചമയങ്ങളില്ലാത്ത അസംതൃപ്തയായ ദ്വയമുഖറാണി...
മൃതദേഹങ്ങൾ, അഴുകിയ നഗരത്തിന്റെ വിഴുപ്പുകൾ, കഴുകകൂട്ടങ്ങൾ... നഗരാവശിഷ്ട്ടങ്ങൾക്ക് കീഴെ ശ്മശാനം പോലെ അവൾ നീറിയിപ്പൊഴും മരിക്കാതെ പിടയുന്നു... ഗന്ധം വമിച്ചു വിരക്തയായ ഭൂമി... വെറുപ്പിന്റെ ഭൂമി... കുമിഞ്ഞു കൂടുന്ന മാലിന്യത്തിനടിയിൽ മൃതപ്രാണയായവൾ തേങ്ങുന്നുണ്ട്... ഉള്ളറകളിൽ മരവിച്ചു കഴിഞ്ഞിട്ടും, കനിവിന്റെ മഴ കാത്തു പുകഞ്ഞു പുകഞ്ഞവൾ കത്തുന്നു...

Thursday, September 4, 2014

ഒരു നിലവിളി ഉയരുന്നുണ്ട്...
ജന്മാന്തരങ്ങളോളം മനസ്സിനെ മുറിവേൽപ്പിക്കും വിധം ച്ചുഴിഞ്ഞെന്നെ നോക്കുന്നുണ്ട് രണ്ടു കുഞ്ഞി കണ്ണുകൾ...
പൊലിയാൻ തുടങ്ങും പ്രാണന്റെ വേദന അറിയാതെ പോവാൻ മുറുകെ പിടിക്കാനൊരു വിരൽ തുമ്പ് തിരയുന്നുണ്ട് കുഞ്ഞു കൈകൾ ...
വിറക്കരുത് പ്രജ്ജ്ഞ ... ചേതനയറ്റ കുഞ്ഞു മുഖം ഓർക്കുക പോലുമരുത്...
ജാരന്റെ സന്തതി ലോകത്തിന്റെ കപടതയിൽ ജീവിക്കാനവകാശമില്ലാത്ത മാംസപിണ്ടമായി ആശുപത്രി പിന്നാമ്പുറങ്ങളിൽ അളിയണം, 
അല്ലെങ്കിൽ സൗന്ദര്യ വർദ്ധക വസ്തുവിന്റെ ചേരുവയായി അലിയണം...
ഹൃദയം തുരന്നു കൊണ്ടൊരു കുഞ്ഞു നിലവിളി നിലക്കാതെ പിന്തുടരുമ്പോഴും, കുരുന്നു പ്രാണൻ കൊത്തിയരിഞ്ഞ പണത്തിന്റെ ലഹരിയെന്നെ ശാന്തമായുറങ്ങാൻ പഠിപ്പിച്ചു ...

Sunday, August 31, 2014

ചില നഷ്ട്ടപെടലുകൾ...

പ്രണയത്തിന്റെ നറും ഗന്ധമവൾ നുകരുമ്പോൾ ,
തൃകണ്ണ് കൊണ്ടവൻ നഗ്നത മാത്രമറിയുന്നു...

സാന്ത്വനത്തിന്റെ തണൽ തേടുന്ന മകളിൽ-
തൃഷ്ണയുടെ അതിരിൽ സ്വയം നഷ്ട്ടപെടുന്ന പരുഷ മുഖമായി "അച്ഛൻ"

പെണ്ണുടലിൽ ശിഷ്യയെ അറിയാതെ,  ഭോഗ പാത്രം തിരയുന്ന ഗുരു...

ലോകമൊരു ചുവന്ന തെരുവായ് ചുരുങ്ങുന്നു...
നഷ്ട്ടപെടലുകളേറുന്നു, തിരയുന്നതൊരു മനുഷ്യ  മുഖമാണ് ...
വിക്രതമാക്കപെട്ട മനസ്സുകൾ മാത്രമാണ് തെളിയുന്നതോക്കെയും...
നിനക്കും എനിക്കുമിടയിൽ നിലച്ചു പോയ അരുവിയുടെ അവശേഷിപ്പ് പോലെ സ്നേഹത്തിന്റെ ചെറിയൊരു ജലശയ്യ വരണ്ടു കിടപ്പുണ്ട്... തികച്ചും നിരർത്ഥകമായ ഒന്ന്... നരച്ചു പോയൊരു കിനാവിൽ പിന്നെയും ഞാൻ നിറങ്ങൾ തേച്ചു മിനുക്കാൻ നോക്കി പരാജിതയായി... എന്നിട്ടും ഓരോ രാവിലും പ്രണയത്തിന്റെ നിലാനദി തുഴഞ്ഞു നിന്റെ നിദ്രയോളം വന്നു ഞാൻ തിരിച്ചു പോരുന്നു..

Tuesday, August 26, 2014

രണ്ടു തട്ടിൻപുറമുള്ള ആ വീടിനു ചില നിഗൂഡതകളുണ്ടെന്നു എന്റെ കുട്ടി മനസ്സിൽ തോന്നിയിരുന്നു...
ചങ്ങല കരഞ്ഞു ഒരാട്ടുകട്ടിൽ പാതി ഇരുട്ടു മൂടിയ ആ കുഞ്ഞു അകത്തളത്തിൽ എല്ലായ്പ്പോഴും ആടി കൊണ്ടിരുന്നു...
ഇടുങ്ങിയ മരക്കോണിയും രണ്ടടിയോളമുള്ള കുഞ്ഞു വരാന്തയും കടന്നാൽ പിന്നെ അലങ്കാരത്തിന്റെ ഒരു വേറിട്ട ലോകം കാണാം...
മഞ്ഞും, നിലാവും കലർന്ന ഗന്ധർവ രാത്രിയെ പോലെ മഞ്ഞ നിറമാർന്നു ആ മുറിക്കെപ്പോഴും.... അരണ്ട മഞ്ഞ വെളിച്ചത്തിൽ  നിറയെ അത്ഭുതം നിരക്കുന്ന കാഴ്ചകൾ... പല വർണ്ണ കുപ്പിവള തുണ്ടുകൾ പിണർന്നുണ്ടാക്കിയ ചില്ലു മാല ആ ചുമരിനോട് ചേർന്ന് പടര്ന്നു കിടക്കുന്നുണ്ടായിരുന്നു... നേർത്ത സുഗന്ധത്തിൽ പട്ടുവസ്ത്രങ്ങളുടെ ഒരു കുഞ്ഞലമാര... അടുക്കിവച്ച പുസ്തകങ്ങളും, പല നിറങ്ങളിൽ സ്ഫടിക വളകൾ.... ചുവരിൽ നന്മയുടെ ചില ചിത്രങ്ങൾ... ജനാലക്കപ്പുറം  തലയെടുപ്പോടെ പച്ച മരക്കൂട്ടം ... പല രാത്രികളിലും കനത്ത ചെമ്പക സുഗന്ധം കൊണ്ട് ആ മുറി നിറയാറുണ്ടായിരുന്നു... അത്രയ്കും ഗൃഹാതുരവും, സൗന്ദര്യവുമുള്ള ഒരു മുറിയും ഞാൻ പിന്നെ കണ്ടിട്ടില്ല... അതിന്റെ ഉടമസ്ഥയുടെ വിവാഹ ശേഷം അനാഥമാക്കപെട്ട പെട്ട ആ മുറി ഒരു ശ്മശാനം പോലെ തോന്നിച്ചു...  ചിതറിയ വള പൊട്ടു പോലെ കിടന്ന ആ മുറി എന്റെ ഉള്ളിൽ ഒരു നീറ്റലായി കുറെ കാലം കിടന്നു....എന്നോ ഒരിക്കൽ സൗന്ദര്യം ജ്വലിച്ചു നിന്നിരുന്ന ആ മുറിയും ആട്ടു കട്ടിലും ഉൾപെടെ പലതും പരിഷ്ക്കാരത്തിന്റെ കടന്നു വരവിൽ തകർക്കപ്പെട്ടു.... ആലിപ്പഴം വീഴുന്ന ആ ഓടിൻ പുറമുള്ള വീട് ഇന്നും ഓർമകളുടെയും, സ്നേഹത്തിന്റെയും വറ്റാത്ത കലവറയായി എന്റെ ഉള്ളിലവശേഷിക്കുന്നുണ്ട്

Monday, August 25, 2014

മനസ്സ് അസ്വസ്ഥതയുടെ കൊടുമുടി താണ്ടുമ്പോഴും ചിരിക്കാൻ പഠിക്കയാണ് ഞാൻ... കഥനം മുഴുവൻ അപ്പൂപ്പൻ താടി പോലെന്റെയുള്ളിൽ അലയാൻ വിട്ടു കൊടുത്തൊരു- ജീവനില്ലാത്ത ചിരി അണിഞ്ഞു ലോകത്തെ മുഴുവൻ വഞ്ചിക്കാൻ ... ഏകാന്തത നിറഞ്ഞ എന്റെ മാത്രം ലോകത്ത് ശബ്ധമില്ലതെ തേങ്ങി കരഞ്ഞുറങ്ങി മരിച്ചു , പിന്നെയും പുലരികളിൽ ഒരു പറവയെ പോലെ പിറവിയെടുക്കുന്നു, മനസ്സുകളില്ലാത്ത മുഖങ്ങളുടെ ലോകത്തേക്ക്

Saturday, August 23, 2014

കെടുന്ന മണവുമായി ഇരുളിൽ ആടിയുലഞ്ഞൊരു കവുങ്ങു തടി പോലെ ഞാൻ വീടണയുമ്പോൾ 
പുലി ജന്മമായി നഖം കൂർപ്പിച്ചവൾ എന്റെ ദേഹം വരഞ്ഞു ചോര പൊടിച്ചു...
രാത്രി നീളെ കണ്ണീരോഴുക്കി കനത്ത വേദനയുടെ വാക്കുകൾ കൊണ്ടവളുടെ കഥനം എന്നോട് പറയുമ്പോൾ, 
കള്ളിന്റെ ലഹരി നിറഞ്ഞ ഞരമ്പുകളൊക്കെയും നിദ്രയുടെ ആഴങ്ങളിൽ ഊളിയിടുകയാണ് ...
എരിയുന്ന കരിന്തിരിപോലെ പുലരിയിലും മിഴിവാർക്കുന്നുണ്ടവൾ... 
സാന്ത്വനത്തിൽ പൊതിഞ്ഞൊരു സത്യമവളുടെ നെറുകിലിട്ടു 
ആവേശം അണയാതെ എന്റെ കാലടികൾ പിന്നെയും ലഹരി തേടി വരമ്പുകൾ താണ്ടുന്നു
മനസ്സൊരു നനഞ്ഞ തൂവൽ പോലെ വീണു കിടക്കുന്നു...
നിന്റെ ഓർമകളുടെ പതു പതുത്ത നിലത്ത്-
കണ്ണീരിന്റെ നദി ഉറഞ്ഞ മിഴികളുമായി നിദ്ര തേടി ഞാൻ ഇരിക്കുന്നു...
നിലക്കാതെ നിന്റെ സംഗീതം മുഴങ്ങുന്നുണ്ട്, കണ്ണടക്കുമ്പോഴെല്ലാം തെളിഞ്ഞു-
വരുന്ന തവിട്ടു നിറമുള്ള കണ്ണുകളുടെ പ്രകാശം...
നിന്റെ മൗനവും, നിന്നോടുള്ള അടങ്ങാത്ത സ്നേഹമുദിച്ചു നിൽക്കുന്ന ഈ  രാവും എന്നെ അശക്തയാക്കുന്നു...

Friday, August 22, 2014


മുഷിഞ്ഞു തുടങ്ങിയ പ്രണയം ബാധ്യതയാണ് ...
നിന്നിലേക്കുള്ള വഴികളെല്ലാം മൗനത്തിന്റെ മതില് കൊണ്ട് നീയടച്ചു ....
നിനച്ചിരിക്കാത്ത നേരം , നീട്ടിയെറിഞ്ഞ ഭിക്ഷ പോലെ നിന്റെ ഒരിറ്റു സ്നേഹം , എന്നിട്ടും അതെന്റെ മനസ്സ് നിറക്കുന്നു...
നിലാവിന്റെ ഇതളൊക്കെയും കൊഴിഞ്ഞു ഇരുൾ മൂടി എന്റെ രാവനാഥമാക്കപെടുമ്പോൾ നിന്റെ വാക്കിന്റെ വെളിച്ചം തേടി ഞാനലയുന്നു
സ്നേഹിക്കയില്ലിനിയെന്നു വാശി പിടിച്ചിട്ടും, പ്രാണനിൽ വരച്ച നിന്റെ മുഖമോർത്തെന്റെ മനസ്സുലയുന്നു...
...ഇനി നീ മടങ്ങില്ലയെങ്കിലും , മരണം വരേയ്ക്കും നിന്നെ മാത്രം നിനച്ചൊരു മുറിഞ്ഞ ഹൃദയം കാത്തിരിക്കും ...

ഉറങ്ങുവാണെന്നാണു ഞാൻ ധരിച്ചത്...
ശാന്തമായി, ശ്വാസത്തിന്റെ നേർത്ത താളം പോലുമില്ലാതെ,ഏറെ സന്തുഷ്ട്ടയായി..
അറിയാതെ ഉതിർന്നു വീണ ഉടയാട പോലെ ഉലഞ്ഞു തളർന്നു കിടക്കുന്നു എന്റെ ദേഹം 
ഇരുളിന്റെ വളയമിട്ട മിഴികളിപ്പോഴും തുറക്കനെന്ന പോലെ പാതി കൂമ്പിയിരിക്കുന്നു 
ലവലേശം രക്ത രാശിയില്ലാത്ത ചുണ്ടുകളിലിപ്പോഴും പറയാൻ തുനിഞ്ഞൊരു വാകിന്റെ തുമ്പ് തങ്ങി നിൽപ്പുണ്ട്
ഓർത്തെടുക്കാൻ കഴിയാത്ത ഭൂതകാലത്തിലെ ബന്ധനങ്ങളെന്നു തോന്നിക്കും മുഖങ്ങൾ -
ചുവന്ന കവിളും, കലങ്ങിയ കണ്ണുകളുമായി എനിക്കു ചുറ്റിലും കണ്ണീരിന്റെ ചൂടും, വിലാപത്തിന്റെ മരവിപ്പും നിറക്കാൻ ശ്രമിച്ചുകൊണ്ടേ ഇരിക്കുന്നു...
കനത്ത മഞ്ഞിലൂടെന്ന പോലെ കാഴ്ചകളെല്ലാം നനഞ്ഞു മങ്ങിയിരിക്കുന്നു 
വഴിയറിയാതെ നഗരത്തിലൊറ്റപെട്ടവളെ പോലെ ഞാനസ്വസ്ഥ യാവാൻ തുടങ്ങിയിരിക്കുന്നു....
നിലാവിറങ്ങി വരും പോലൊരു കാഴ്ചയെന്റെ കണ്ണിൽ നിറയുന്നുണ്ട്, മരവിച്ചു മരമായ കൈകളിൽ നേർത്ത ചൂട് പടർന്നു ഞരമ്പുകൾ പിന്നെയും പച്ചയിലേക്ക്...
പറക്കാൻ ചിറകു കിളിർക്കുന്നതു കിനാകണ്ട ഞാൻ വേരിറങ്ങിയ ഭൂമിയുടെ ഉള്ളറകളിലേക്ക് തെന്നിയിറങ്ങുകയാണ്...
കേട്ടറിഞ്ഞ സ്വർഗ്ഗത്തെക്കാളുമേറെ, പറഞ്ഞരിയിക്കാനാവാത്തൊരു സുന്ദരലൊകമെന്റെ മുന്നിൽ...
ഒരു നിമിഷം... ഓർമയുടെ വെളിച്ചം വീശാൻ തുടങ്ങി... എന്റെ ലോകം, നാഥൻ , കുഞ്ഞുങ്ങൾ, കുരുന്നു ചെടികൾ, അമ്മ ...
തിരിച്ചു നടക്കാനാവാത്തൊരു വിദൂര സ്വപ്നം...
വേദനയോടെ തിരിച്ചറിയുന്നു ഞാൻ... നരകമെന്നാൽ ആശിച്ചതെല്ലാം ആവോളം തന്നു ഏകാന്തതയുടെ ലോകത്തിൽ നാം തളച്ചിടപ്പെടുകയെന്നതാണെന്ന്

Thursday, August 21, 2014

ഒരാർത്ത നാദത്തോടെ ഉള്ളു പുഴുകി മഴക്കൊപ്പം ഒരു മാവ് വീണു...
മാമ്പു ഗന്ധമുള്ളോരു കാറ്റ് വീശികൊണ്ടിരിക്കയായിരുന്നു ചുറ്റിലും...
ചിതറിയ കണ്ണി മാങ്ങകളിൽ ചിലത് നോവ്‌ കൊണ്ടെന്ന പോലെ പിളർന്നു പോയിരുന്നു...
വീടിനോട് തൊട്ടു തണലായി നിന്നിരുന്നവൾ , ഊഞ്ഞാലിന്റെ ഊക്കിനൊപ്പം ഇളകിയാടി -
എന്നിൽ തണുപ്പാർന്നൊരു കാറ്റായിരുന്നവൾ
മണ്ണ് കൊണ്ടോരൊരു കൊട്ടാരം തീർത്തതും , മണ്ണപ്പം വിളമ്പിയതും അവളുടെ തണലിലായിരുന്നു
പച്ചില കൊണ്ട് കിരീടം ഉണ്ടാക്കി കളിച്ചതെല്ലാം ഉപ്പു മാങ്ങ പോലെ ഇന്നും ഓർമയിൽ വെള്ളമൂറി നിൽക്കുന്നു...
 ഇന്ന് ദ്രവിച്ച വേരടർന്നു നീ വികൃതയായി നിവർന്നു കിടക്കുമ്പോൾ, അറിയുന്നു ഞാൻ...
നീയെനിക്കു വെറുമൊരു മരമാല്ലായിരുന്നു...
സഖിയായിരുന്നു...
ചില നേരം, ചൂളമടിച്ച കുസൃതി കാറ്റിനൊപ്പം ഇല പൊഴിച്ചെന്നെ സ്നേഹിച്ചവൾ
എന്റെ കളിയിലും കണ്ണീരിലും തണലായി നിന്നവൾ
ചിതലായി നീ മറഞ്ഞാലുമെന്റെയുള്ളിൽ നിലക്കാതെ നിന്റെ ഓർമയുടെ ചില്ലകളുലയും 

Wednesday, August 20, 2014

നമ്മൾ പേടിക്കണ ഒരു ആളെ നമുക്ക് സ്നേഹിക്കാൻ പറ്റോ? എന്നെ കൊണ്ട് പറ്റില്യ. സ്കൂളിൽ പഠിക്കുമ്പോ കണക്ക് ടീച്ചറെ നിക്ക് പേടിയാർന്നു, അതോണ്ട് തന്നെ  അന്നും ഇന്നും നിക്ക് കണക്ക് അറിയേം ഇല്ല്യ , ഇഷ്ടോം ഇല്ല്യ... അപ്പൊ പറഞ്ഞു വന്നതെന്തച്ചാ
നമ്മൾ വിശ്വസിക്കണ ദൈവത്തിനെ പേടിക്കാൻ കുറെ പേരായി പറയാണു... അതെങ്ങനാ പടച്ചോനെ പേടിക്കാ?
 പടച്ചോനോട് നിക്ക് സ്നേഹം ഉള്ളു, നമ്മൾ കരയുമ്പോ നീ കുറച്ചൂടെ വേദനിക്ക്ന്ന് നമ്മളെ സ്നേഹിക്കണ ആരേലും പറയോ ഇല്ല അത് പോലെ തന്നല്ലേ പടച്ചോനും. പേടിപ്പിക്കണ ഒരു പടച്ചോനെ വിശ്വസിക്കാൻ എന്നെ കൊണ്ട് പറ്റില്ല്യ ... വേറെ ഏതു വികാരത്തെക്കാളും ശക്തി സ്നേഹത്തിനുണ്ട് വിശ്വസിക്കണ ആളാ ഞാൻ, അതോണ്ട് ഭീകരൻ ദൈവത്തിനെ ഇഷ്ടള്ളോരോക്കേം അങ്ങനെ പൊക്കൊ ഞമ്മടെ പടച്ചോനെ ഞമ്മൾ സ്നേഹിച്ചോളാം 

Tuesday, August 19, 2014

തവിട്ടു നിറമാർന്ന നിന്റെ കണ്ണുകളെന്റെ കിനാക്കളൊക്കെയും കവർന്നെടുത്തു... തിരികെ നല്കു എന്റെ നിദ്രയെങ്കിലും

മൊഹബത്തിന്റെ ജിന്ന് വിളിക്കണ്... ദഫ്ഫു കൊട്ടണ ഖൽബ്... ജന്നം ജഹന്നമാക്കല്ലേ റബ്ബേ...


നിറമുള്ളോരു വാക്കെനിക്കു വേണം,
ഹൃദയത്തിൽ നിന്റെ മുഖം വരഞ്ഞിടാൻ


പുണർന്നു നില്ക്കുന്നുണ്ടെന്നെ, മല മുകളിൽ നിന്നും കിതച്ചു വന്നൊരു കാറ്റ്...

മനസ്സിലൊരു മന്താരം പൂവിട്ടിരിക്കുന്നു... പ്രണയം മൂളിയൊരു കരിവണ്ടെന്നെ തേടുന്നുണ്ട്

ഉള്ളുരുകി ഒരു രാത്രി കൂടെ കടന്നു പോവുന്നു... കാത്തിരിപ്പിന്റെ വെളിച്ചമണഞ്ഞു... ഞാൻ പോകയാണ് നിന്റെ കിനാവിലേക്കില്ലിനി...

സ്വരം തേടിയലയുന്നു,
നിന്റെ നിശബ്ദ തീരങ്ങളിൽ
ചിറകു തളർന്നൊരു വാനമ്പാടി


ജനിക്കണമിനിയും 
ഞാനായി ജീവിക്കാൻ 
മതങ്ങളുടെ വേലികളില്ലാത്തൊരു ലോകത്ത്



മധുരം നിറഞ്ഞൊരു ശമനതാളം...
ഹൃദയം നിറച്ച് നിന്റെ മൂളിപാട്ട് നിലക്കാതെ


മേഘം മറച്ചൊരു ചന്ദ്രൻ എനിക്കായിന്നും നിലാവ് പൊഴിക്കുന്നുണ്ട്


കവിത മൂളുന്നുണ്ടൊരു കാട്... പുഴയും താണ്ടി വന്ന അലസനായൊരു കാറ്റ് തലോടുമ്പോൾ

ഓടിയോടി തളരുന്നുണ്ട് മനസ്സും, മേനിയും... ഇനിയുമെന്തെ കുറയാതെ ഈ തടിച്ചി പെണ്ണ്


മഞ്ഞിന്റെ നനവാർന്നോരീ രാവ് കാത്തിരിപ്പിന്റെയാണ്... കേൾക്കാതെ പോയാലും , നീ വരും വരെക്കുമെന്റെ ഹൃദയം മുറിവേറ്റു പാടും...


കുതറുന്നു പ്രവാസം ഉള്ളിലൊരു സ്വാതന്ത്ര കൊടി പാറുമ്പോൾ


വാർമുകിലായ് ഒരു ജന്മം കൂടെ... നിന്റെ നെഞ്ചിലൊരു മഴയായ് പെയ്തു വീണു മരിക്കാൻ


സൂര്യനായ് നീ ഉദിച്ചു നില്ക്കുന്നു എന്റെ ആകാശം നിറയെ... കിരണങ്ങളേറ്റു ഞാൻ ഉരുകുമൊരു മഞ്ഞു തുള്ളിയായ് അലിയുന്നു വീണ്ടും...

മൈലാഞ്ചി മണക്കും, കരി വളകൈകൾ ഇന്നും ഓര്മയുടെ പിന്നാമ്പുറങ്ങളിൽ വന്നെന്റെ കണ്ണ് പൊത്തുന്നു


മഞ്ഞു പെയ്തൊരു രാത്രി മരവിച്ചുറങ്ങുന്നു ... നിഴൽ വീണ വഴി നോക്കി സുറുമ വരച്ച മിഴികൾ... അവൻ വരും


ഉരുളി കമഴ്ത്തി ഉണ്ടായവന്, ഉരുള വച്ച് കൈ കൊട്ടി ഒരമ്മ


അവളുടെ കണ്ണിലുണ്ടൊരു കാന്തം, വലിച്ചു കൊണ്ടുപോവുന്നുണ്ടെന്റെ നോട്ടങ്ങളൊക്കെയും


സ്വപ്നം കൊണ്ട് വരച്ച പോലെയൊരു മഴവില്ലുദിച്ചിരിക്കുന്നു-മഴയുടെ ശ്രുതിയും, മണ്ണിന്റെ മണവും... ആത്മാവിലേക്ക് പെയ്യുന്നു ലഹരിയുടെ പേമാരി ..


വിഭ്രാന്തിയുടെ വേലിയേറ്റത്തിനോടുവിൽ സിരകളിൽ വൈദ്യുതത്തിരകള്‍, പിന്നെ ഇരുളിന്റെയൊരു മഹാസമുദ്രം...

അകലെയെവിടെയോ കടലിരമ്പുന്നുണ്ട്, ഒരമ്മയുടെ കണ്ണീരിന്റെ കാണാകടൽ...

വർണ്ണ മഴ പെയ്യൂന്നു ... ഒരൊറ്റ നിറമുള്ള മാരിവില്ലായി നീ വാനം നിറയെ...

കൊയ്തെടുക്കാനാവുമോ, എന്നിൽ നീ വിതച്ചു പോയ നിമിഷങ്ങൾ വിളയിച്ച ഓർമയുടെ കതിർപ്പാടങ്ങളൊക്കെയും...


***ഓർമയിൽ മൈലാഞ്ചി കൈകളും, തക്ബീറിന്റെ താളവും,
ഉമ്മച്ചിയുടെ ചിരിയും, സ്നേഹം നിറഞ്ഞ ഒരു ഉരുള ചോറും...
പെരുന്നാള്‍ ആശംസകൾ..***


മതം കൊണ്ടൊരു വേലി കെട്ടി നീയെന്റെ സ്വപ്നങ്ങളെ പുറത്തു നിരത്തിയിരിക്കുന്നതെന്താണ് ?



മലമുകളിൽ നിന്നും വീണു മരിക്കുന്നോരരുവി...
ചിതറി തെറിച്ചിട്ടും പ്രണയാതുരയായി ഒഴുകി അലയുന്നുണ്ടവളൊരു കാണാകടല് തേടി...



കരളിലിപ്പോഴും മായാതെ കിടപ്പുണ്ട് പെണ്ണെ... കാൽ വിരൽ കൊണ്ട് നീ വരഞ്ഞിട്ട വട്ടം



നിദ്രയിൽ പോലും, പ്രണയം തുളുമ്പുമൊരു കിനാവല്ലരി പോലെ പുണരുന്നെന്നിൽ നിന്റെ ഗന്ധർവ സംഗീതം...



ഒരു പെട്ടീം, കുറെ പൊട്ടിയ സ്വപ്നങ്ങളും... പ്രവാസി






















Monday, August 18, 2014


"ഏതോ ജല ശംഖിൽ കടലായ് നീ നിറയുന്നു "

ഓരോ തവണ കേൾക്കുമ്പോഴും എന്നെ ഉന്മത്തയാക്കുന്നു ഈ ഗാനം ...
ഈ പാട്ടെനിക്ക് നല്കുന്ന അനുഭൂതി എത്രയെന്നു ഒരു വാക്കിനും എഴുതി തീര്ക്കാനാവില്ല... അത്ര മാത്രം ലഹരിയാണ്...
ചിലപ്പോൾ, ഒരു കടൽക്കരയുടെ സിന്ദൂരം മാഞ്ഞു നിലാവ് പെയ്യുന്നത് ഞാൻ തനിയെ നിന്ന് കാണുന്നത് പോലെയും ,
എനിക്ക് വേണ്ടി ഹൃദയം നിരഞ്ഞൊരുവൻ മഴ നനഞ്ഞു പാടുന്നത് പോലെയോക്കെയും... അങ്ങനെയങ്ങനെ ...
ആദ്യമായി ഈ പാട്ട് കേട്ട നിമിഷം ഞാൻ കാരണമില്ലാതെ മനസ്സ് നിറഞ്ഞു കരഞ്ഞു,  സ്നേഹം എന്റെ ഉള്ളിലേക്ക് ഊറി ഇറങ്ങുന്നത് ഞാൻ അറിയാൻ തുടങ്ങുകയായിരുന്നു...  ഇന്നും അടക്കാനാവാത്ത ഒരാനന്ദം ഈ ഗാനം എന്നിൽ നിറക്കുന്നു


http://www.youtube.com/watch?v=0wKraaq3U2Q

  -ഓർമ്മ ചിത-
എരിഞ്ഞു തീർന്ന ചില ഓർമ്മച്ചിത്രങ്ങൾ

ഒരിക്കൽ കൂടെ ആർത്തലച്ചു കരയണം എന്നവല്ക് തോന്നി... ഓർമ്മകൾ തികട്ടി വരുമ്പോഴൊക്കെ കണ്ണും മനസ്സും കൂടുതൽ കൂടുതൽ തിരക്കുകൾ തേടി ഓടാൻ തുടങ്ങും. അത്ര മാത്രം കഴിഞ്ഞ കാലത്തെ അവൾ വെറുത്തു കഴിഞ്ഞിരുന്നു. എന്നിട്ടും ഇപ്പോ കരഞ്ഞേ തീരു, എങ്കിൽ മാത്രമേ ഉള്ളിൽ ഉറയ്ക്കുന്ന വേദന ഉരുകുകയുള്ളൂ എന്നവല്ക് തീർച്ചയായിരുന്നു... പക്ഷെ എങ്ങിനെ തന്റെ കണ്ണുകളിത്ര മാത്രം വരണ്ടു പോയെന്നു അവള്ക്ക് മനസ്സിലാവുന്നില്ലായിരുന്നു... മനസ്സ് അലറി വിളിച്ചു കരയുമ്പോഴും, ഇളം റോസ് നിറത്തിൽ ഒരു ജീവനില്ലാത്ത ചിരി അവൾ ചുണ്ടിൽ തേച്ചു വച്ചിരുന്നു...

കഴിഞ്ഞ കാലത്തിൽ നിന്നും മാത്രമല്ല അവളുടെ ഓർമ്മകൾ തങ്ങി നില്ക്കുന്ന എല്ലാ വഴിയോരങ്ങളും ഉപേക്ഷിച്ച് തികച്ചും പുതിയൊരു മനുഷ്യനായാണ് പുതിയൊരു ലോകത്ത് അവൾ എത്തിയത്... ഏറെ അസ്വസ്ഥതയോടെ അറിയാത്തോരാൾക്ക് തന്റെ ശരീരത്തെ വിൽക്കപെട്ടൊരു ദിനം, അതെന്നാണെന്ന് ഓർത്തെടുക്കാനവുന്നില്ല. പണം അച്ഛന്റെ ജീവന്റെ വിലയായ നിമിഷം ശരീരം വെറും ഒരു മാംസമാണെന്ന് മനസ്സാക്ഷിയെ ധരിപ്പിച്ചു... കാമം കൊണ്ട് വിശന്ന ഏതോ ഒരു ചെന്നായക്ക് മുന്നിൽ സ്വയം വേശ്യയായി...കൊടുംകാറ്റു പോലെ ഒരു കാക്കി പടയുടെ വരവറിഞ്ഞു...  വെറും 30 നിമിഷം കൊണ്ട് കാക്കിയുടുപ്പിന്റെ നേരും, ചൂരും അറിഞ്ഞു... അറിയാത്ത പല മുഖങ്ങളും തന്നെ ആസക്തിയോടെ മാത്രം നോക്കി തുടങ്ങുന്നുവെന്ന് തിരിച്ചറിഞ്ഞ നിമിഷം ഓടിയൊളിക്കാൻ തുടങ്ങി കണ്ണാടിയുടെ മുന്നില് നിന്ന് പോലും ഒളിച്ചു നടന്നു...

പിന്നെയെപ്പോഴോ ജീവിതം വച്ച് നീട്ടിയൊരുവൻ കടന്നു വന്നു... വഴികളെല്ലാം അവനിലെക്കാവസനിച്ചപ്പോൾ, ജീവിതത്തിൽ ആദ്യമായി പ്രണയം പൂക്കാൻ തുടങ്ങി...  വെരുകിനെ പോലെ മനസ്സ് പലപ്പോഴും ഓർമകളുടെ പടിപ്പുര വരെ പോയി തിരികെ ഓടി വരുമായിരുന്നു, നഷ്ടമാകുമെന്ന ഭയം അവളെ ഭീരുവും, ഒരു വലിയ രഹസ്യത്തിന്റെ കാവൽക്കാരിയുമാക്കി... പക്ഷെ ഇന്ന് ഈ നിമിഷം എല്ലാം അസ്തമിച്ചു കഴിഞ്ഞിരിക്കുന്നു... പെണ്ണ് കാണലായിരുന്നു...കൊമ്പൻ മീശയും, ചോര ഞരമ്പോടുന്ന കണ്ണുകളും... ഒരു നിമിഷം ശിലയായി നിന്നു... തിരിഞ്ഞു പോലും നോക്കാതെ തന്റെ സ്വപ്നങ്ങലോകെയും വാരിയെടുത്ത്  ജീവിതം കടന്നു പോവുന്നു...  ഈ നീണ്ട മരവിപ്പിൽ നിന്നും ഉണരാൻ ഒരിറ്റു കണ്ണീരെങ്കിലും... ഇല്ല,അതും നിഷേധിക്കപ്പെട്ടവയുടെ കൂടെ കടന്നു പോയിരിക്കുന്നു....


നിശബ്ദതയുടെ ലോകമായി ചില നേരം നീ മാറുമ്പോൾ, ഭ്രാന്തൻ കാറ്റായി എന്റെ മനസ്സ് നിന്നെ തേടി അലഞ്ഞു അവശയാവുന്നു... പൊടുന്നനെ തിര പോലെ എന്നിലേക്ക്‌ മടങ്ങിയെത്തുമ്പോൾ പൂഴി നിറഞ്ഞ വെണ്ണ ശംഖു പോലെ ഞാൻ നനഞ്ഞു നില്ക്കും... സ്വപ്നങ്ങളെ പോലും ഏറെ അകലെ ഉപേക്ഷിച്ചവൾക്കാണു സ്നേഹം കൊണ്ട് നീ ജീവൻ തന്നത്... അസ്വസ്ഥയുടെ നിമിഷങ്ങളിൽ ഒരു സന്യാസിനിയെ പോലെ മിഴികൾ കൂമ്പിയടച്ചു നിന്റെ മുഖം ഞാൻ എന്റെ ഹൃദയ രക്തം കൊണ്ട് വരച്ചു തീർക്കും... ജീവിതം പിന്നെയും ഹരിതമാവുന്നതും, ഇരുലടന്ഹ്ജ ആകാശം പ്രകാശമാനമാവുന്നതും ഞാൻ അറിയാൻ തുടങ്ങുമപ്പോൾ...
നാട്ടിൽ ആരുന്നേൽ ഞാനിന്ന് പടമായേനെ... പത്രത്തിലും വന്നേനെ...
ഇവിടെ പെണ്ണിന് കിട്ടുന്ന സുരക്ഷിതത്വം ഒരു സംഭവം തന്നെയാണ്...
അപ്രതീക്ഷിതായി മെട്രോ പണി മുടക്കിയപ്പോ ആദ്യം പേടി ഉണ്ടായെങ്കിലും മലയാളിയായ ഒരു ഇക്കാക്ക തന്നെ പറഞ്ഞ വാക്കുണ്ട് നമ്മടെ നാട് പോലല്ല ധൈരായി പൊയ്ക്കോ... വഴി അറിയാണ്ടുള്ള യാത്ര ആരുന്നെങ്കിലും ശരിക്കും ആസ്വദിച്ച ഒരു വൈകുന്നേരം തന്നെ ആരുന്നു ഇന്നലത്തെത്... മനസ്സ് നിറഞ്ഞു തന്നെ പറയട്ടെ ... i love Dubai more 
ഒരിക്കൽ ഗുരുവായൂർ എന്ന ന്റെ ദേശത്തെ എന്തുകൊണ്ടോ ഞാൻ ഇഷ്റ്റപെട്ടില്ലാർന്നു... മൈലാഞ്ചി കാടുകളും, പാലപ്പൂ ഗന്ധമുള്ള ഇടവഴികളും, പാമ്പിൻ കാവിന്റെ ഒത്ത നടുവിലെ പൊട്ടകിണറും, വെള്ളം ചുറ്റപെട്ട ന്റെ കുഞ്ഞു വീടും, അധികമെവിടെയും ഇല്ലാത്ത കാഴ്ചകൾ നിറച്ച നാട് എപ്പഴോ ന്റെ ഉള്ളിൽ വല്ലതോരിഷ്ടം നിറച്ചു... അകലെയിരുന്നൊരു സ്വപ്നം പോലെ ന്റെ നാടെന്നെ മടക്കി വിളിക്കണുണ്ടിപ്പോ...
ലൈലാന്നു പറഞ്ഞാ രാത്രിന്നാണ്...
പക്ഷെ നിക്ക് ലൈലാന്നു പറഞ്ഞാ വെളിച്ചം ആണ്... 
ഞാൻ ഇന്ന് കാണുന്ന ഈ സുന്ദരമായ ലോകോം, ന്റെ മുഖത്ത് മായാതെ നിക്കണ ചിരിം നിക്ക് തന്നത് ന്റെ ലൈലുവാണ്...
ആ ലൈലു പിന്നെങ്ങനാ രാത്രി ആവാ...