Thursday, August 21, 2014

ഒരാർത്ത നാദത്തോടെ ഉള്ളു പുഴുകി മഴക്കൊപ്പം ഒരു മാവ് വീണു...
മാമ്പു ഗന്ധമുള്ളോരു കാറ്റ് വീശികൊണ്ടിരിക്കയായിരുന്നു ചുറ്റിലും...
ചിതറിയ കണ്ണി മാങ്ങകളിൽ ചിലത് നോവ്‌ കൊണ്ടെന്ന പോലെ പിളർന്നു പോയിരുന്നു...
വീടിനോട് തൊട്ടു തണലായി നിന്നിരുന്നവൾ , ഊഞ്ഞാലിന്റെ ഊക്കിനൊപ്പം ഇളകിയാടി -
എന്നിൽ തണുപ്പാർന്നൊരു കാറ്റായിരുന്നവൾ
മണ്ണ് കൊണ്ടോരൊരു കൊട്ടാരം തീർത്തതും , മണ്ണപ്പം വിളമ്പിയതും അവളുടെ തണലിലായിരുന്നു
പച്ചില കൊണ്ട് കിരീടം ഉണ്ടാക്കി കളിച്ചതെല്ലാം ഉപ്പു മാങ്ങ പോലെ ഇന്നും ഓർമയിൽ വെള്ളമൂറി നിൽക്കുന്നു...
 ഇന്ന് ദ്രവിച്ച വേരടർന്നു നീ വികൃതയായി നിവർന്നു കിടക്കുമ്പോൾ, അറിയുന്നു ഞാൻ...
നീയെനിക്കു വെറുമൊരു മരമാല്ലായിരുന്നു...
സഖിയായിരുന്നു...
ചില നേരം, ചൂളമടിച്ച കുസൃതി കാറ്റിനൊപ്പം ഇല പൊഴിച്ചെന്നെ സ്നേഹിച്ചവൾ
എന്റെ കളിയിലും കണ്ണീരിലും തണലായി നിന്നവൾ
ചിതലായി നീ മറഞ്ഞാലുമെന്റെയുള്ളിൽ നിലക്കാതെ നിന്റെ ഓർമയുടെ ചില്ലകളുലയും 

No comments:

Post a Comment